Tuesday, 25 September 2012

Cherunelly model-6

ഏ.വി. ജെയിംസ്  25.9.2012
ഫോണ്‍ 9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ 6
 "ഒരു വനംകൈയ്യേറ്റക്കാരന്‍ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന സ്വയം പ്രഖ്യാപിത കുറ്റവാളിയാണ്'' (1988 (2)ഗഘഠ 221) എന്ന ബഹു. ഹൈക്കോടതിയുടെ അസന്നിഗ്ധപ്രഖ്യാപനം നിലനില്‍ക്കെ, ചെറുനെല്ലിയിലെ 70.44 ഏക്കര്‍ വനഭൂമി കൈയ്യേറി നിരവധി വര്‍ഷങ്ങളായി കൈവശം വച്ചുകൊണ്ടിരിക്കുന്ന കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍
എബ്രാഹം, വനംവകുപ്പുമേധാവിയുടെ മുന്‍പിലേക്ക് നിരങ്കുശം കടന്നുചെല്ലാനുള്ള ധാര്‍ഷ്ട്യത്തിന്റെ ഉറവിടത്തിലേയ്ക്ക് ഒരു അന്വേഷണമാണ് ഇവിടെ.
 അതിനു മറ്റൊരു തട്ടിപ്പിന്റെ ചുരുള്‍ അഴിക്കേണ്ടതുണ്ട്. 23.1.2012 ല്‍ ചെറുനെല്ലിയിലെ "ചെറുകിട തോട്ടം ഉടമകള്‍ക്കുവേണ്ടി'' എന്നപേരില്‍ ഒരു നിവേദനം ബഹു. മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. 35 വ്യക്തികളുടെ ഒപ്പുകള്‍ സഹിതമാണ് ടി നിവേദനം. പ്രസ്തുത ഒപ്പുകളില്‍ ചിലതെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞവരുടേതാണെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിട്ടുണ്ട്.  അതല്ല ഇവിടെ വിഷയം. നിവേദനത്തിലെ ഒപ്പുകാരില്‍ പ്രഥമന്‍ എബ്രാഹം കുരുവിള കുരുവിനാക്കുന്നേല്‍ എന്നയാളാണ്. സംശയിക്കേണ്ട ! കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹം തന്നെ!! ടിയാന് ചെറുനെല്ലിയില്‍ ഒരുസെന്റ് ഭൂമിയില്‍പോലും നിയമപരമായ അവകാശം ഇല്ലായെന്ന് നാം കണ്ടുകഴിഞ്ഞു. പക്ഷേ, ഇവിടെ ഇതാ ടിയാന്‍ സ്വയം സമ്മതിക്കുന്നു, താന്‍ ചെറുനെല്ലിയിലെ ഭൂമി കൈവശംവച്ചുകൊണ്ടിരിക്കുകയാണെന്ന്. സ്പഷ്ടമായ വനംകൈയ്യേറ്റം തന്നെ, സംശയമില്ല.
 ഈ നിവേദനം ബഹു. മുഖ്യമന്ത്രിയുടെ മുന്‍പില്‍ എത്തുന്നത് ഗവ. ചീഫ് വിപ്പിന്റെ ശിപാര്‍ശ കത്ത് സഹിതമാണ്. ടി കത്തില്‍ ഗവ. ചീഫ് വിപ്പ് പറയുന്നു " ചെറുനെല്ലി എസ്റേറ്റ് മേഖലയിലെ ചെറുകിട കര്‍ഷകരുടെ ഹര്‍ജി അടിയന്തിര നടപടികള്‍ക്കായി'' തന്റെ കത്തിനോടൊപ്പം സമര്‍പ്പിക്കുന്നു എന്ന്. 'ചെറുകിട തോട്ടം ഉടമകളെ' എസ്റേറ്റ് മേഖലയിലെ 'ചെറുകിട കര്‍ഷകര്‍' എന്ന് പുനര്‍നാമകരണം ചെയ്തത് ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയും അനുകമ്പയും നേടിയെടുക്കുക എന്ന സദുദ്ദേശ്യത്തിലായിരിക്കാം. പക്ഷേ ഗവ. ചീഫ് അന്ന് അറിഞ്ഞിട്ടുണ്ടാവില്ല, തന്റെ മുന്‍പില്‍ ഹാജരാക്കിയ നിവേദനത്തിലെ പ്രഥമ ഒപ്പുകാരന്‍ ചെറുനെല്ലിയില്‍ പാട്ടാവകാശം ഇല്ലാത്ത വെറും ഒരു വനം കൈയ്യേറ്റക്കാരനാണെന്ന്! സ്വന്തം നിയോജകമണ്ഡലത്തിലെ തന്നെ ഒരാള്‍ ഇത്തരം ഒരു വഞ്ചന ചെയ്ത് തന്നെ പൊതുസമൂഹത്തിന്റെ മുന്‍പില്‍ അവഹേളനാപാത്രമാക്കുമെന്ന്! ബഹു. മുഖ്യമന്ത്രിക്കും വന്നുഭവിച്ചിട്ടുള്ളത് ഇതേ ദുരവസ്ഥയാണ്. ഒരു വനംകൈയ്യേറ്റക്കാരന്‍ മുന്‍നിന്ന് ശേഖരിച്ചതും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടവരുടേതുള്‍പ്പടെയുള്ള ഒപ്പുകള്‍ സഹിതം ലഭിച്ചതുമായ നിവേദനത്തിന് അര്‍ഹമായ സ്ഥാനം സെക്രട്ടറിയേറ്റിലെ ചവറ്റുകൂനയില്‍ ആയിരിക്കേണ്ടതിനു പകരം സംസ്ഥാന മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തിപ്പെടാനുണ്ടായ സാഹചര്യം ഇതാണ്. ഫലമോ ? ഗവ. ചീഫ് വിപ്പിന്റെ കത്ത് സഹിതം ലഭിച്ച നിവേദനത്തെ ശങ്കയില്ലാതെ സ്വീകരിച്ച ബഹു. മുഖ്യമന്ത്രി, ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി ഒരു യു.ഡി.എഫ്. ഉപസമിതിയെ നിയോഗിക്കുക എന്നതും.
 വനംകൈയ്യേറ്റക്കാരന് ഭരണാധികാരത്തിന്റെ ഉന്നതങ്ങളില്‍നിന്ന് ചതിവില്‍ തരപ്പെടുത്തിയെടുക്കാനായത് ഒരു പരോക്ഷ അംഗീകാരം തന്നെ. അതിന്റെ പിന്‍ബലമായിരിക്കാം വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുന്‍പില്‍ ധാര്‍ഷ്ട്യത്തോടെ കടന്നുചെല്ലാന്‍ ടിയാന് ധൈര്യം നല്‍കിയത്. പക്ഷേ,  അതിനുവേണ്ടി ബഹുമാന്യരായ ചീഫ് മിനിസ്ററേയും ചീഫ് വിപ്പിനേയും  പൊതുജനസമക്ഷം അവഹേളിതരും അപമാനിതരും ആക്കിയത് അത്യന്തം അധിക്ഷേപാര്‍ഹമാണെന്ന് പറയാതെ വയ്യ. ഈ സാഹചര്യത്തില്‍ വനം കൈയ്യേറ്റത്തിനുമാത്രമല്ല സംസ്ഥാന ഭരണാധിപനെ വഞ്ചിച്ച് പരസ്യമായി അധിക്ഷേപിച്ചതിനും ടി വനം കൈയ്യേറ്റക്കാരനെതിരായി നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് നിയമപണ്ഡിതരുടെ അഭിപ്രായം.
 

No comments:

Post a Comment